പദ്മ പുരസ്കാരങ്ങൾ 2023


Padma Awards 2023 announced

പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ആറ് പേർക്ക് പദ്മവിഭൂഷൺ, ഒൻപത് പേർക്ക് പദ്മഭൂഷൺ, 91 പേർക്ക് പദ്മശ്രീ

• ഈ വർഷത്തെ പദ്മപുരസ്കാരങ്ങൾ

ഈ വർഷത്തെ പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ് ആറുപേരും പദ്മഭൂഷണ് ഒൻപതുപേരും പദ്മശ്രീക്ക് 91 പേരും ഉൾപ്പെടെ 106 പേർ പുരസ്കാരങ്ങൾക്ക് അർഹരായി. 

പദ്മവിഭൂഷൺ 
ആർക്കിടെക്റ്റ് ബാൽകൃഷ്ണ ധോഷി, തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മന്ത്രി എസ് എം കൃഷ്ണ, ഒആർഎസിൻ്റെ പിതാവ് ദിലീപ് മഹലനോബിസ്, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവർക്കാണ് പദ്മവിഭൂഷൺ.

പദ്മഭൂഷൺ
എൽ ബൈരപ്പ (സാഹിത്യം, വിദ്യാഭ്യാസം), കുമാർ മംഗളം ബിർല (വ്യവസായം), ദീപക് ധർ (ശാസ്ത്രം, എൻജിനീയറിങ്), ഗായിക വാണി ജയറാം, സ്വാമി ചിന്ന ജീയാർ (ആത്മീയം), സുമൻ കല്യാൺപുർ (കല), കപിൽ കപൂർ (സാഹിത്യം, വിദ്യാഭ്യാസം), ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, കമലേഷ് ഡി പട്ടേൽ (ആത്മീയം) എന്നിവർ പദ്മഭൂഷണ് അർഹരായി.

പദ്മശ്രീ
മലയാളികളായ ചരിത്രകാരൻ സി ഐ ഐസക്ക്, ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, കർഷകൻ ചെറുവയൽ കെ രാമൻ എന്നിവർക്ക് പദ്മശ്രീ ലഭിച്ചു. സംഗീത സംവിധായകൻ എം എം കീരവാണി പദ്മശ്രീയ്ക്ക് അർഹനായി.
ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്‌വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവർത്തകൻ ശങ്കുരാത്രി ചന്ദ്രശേഖർ, തമിഴ്നാട്ടുകാരായ പാമ്പ് പിടുത്തക്കാർ വടിവേൽ ഗോപാലും മാസി സദയാനും, സിക്കിമിൽ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചൽ സ്വദേശി ജൈവകൃഷിക്കാരൻ നെക്രാം ശർമ്മ, ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ജനും സിങ് സോയ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയിൽ നിന്നുള്ള ഭാഷാ വിദഗ്ദ്ധൻ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാർ മണ്ടവി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുൺരെംസാംഗി, മേഘാലയയിലെ നാടൻ വാദ്യ കലാകാരൻ റിസിങ്ബോർ കുർകലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കർണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്‌ഗഡ് സ്വദേശി ദൊമർ സിങ് കുൻവർ തുടങ്ങിയവരും പദ്മശ്രീ പുരസ്കാരത്തിന് അർഹരായി.

ഡോ. ദിലീപ് മഹലനോബിസ്
കോളറ വ്യാപനത്തെ ഒആർഎസ് ലായനി കൊണ്ട് പ്രതിരോധിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ഡോ. ദിലീപ് മഹലനോബിസ്. ഒആർഎസ് ലായനിയുടെ കണ്ടുപിടിത്തമാണ് ദിലീപ് മഹലനോബിസിനെ പുരസ്കാരത്തിനു അർഹനാക്കിയത്. 1970 കളിലെ ബംഗ്ലാദേശിന്റെ വിമോചനയുദ്ധത്തിനിടയിൽ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾക്കിടയിൽ ഉണ്ടായ കോളറ വ്യാപനത്തിനെ ഒആർഎസ്‌ ലായനി ഉപയോഗിച്ചു മഹലനോബിസ് പ്രതിരോധിക്കുകയായിരുന്നു. 1934 ൽ അവിഭക്ത ബംഗാളിലെ കിഷോരഞ്ജിനിയിലാണ് ജനനം. 2022 ഒക്ടോബർ 16 ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

ചെറുവയൽ രാമൻ
വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. നെല്ലച്ഛന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, 45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നു. പത്താം വയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ ഇദ്ദേഹമാണ് 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്. പൈതൃക വിത്തുകളുടെ സംരക്ഷകനായാണു കുറിച്യ സമുദായത്തിൽപെട്ട രാമനെ കാണുന്നത്. 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചെളിയും മണ്ണും കൊണ്ട് നിര്‍മിച്ച, 150 വർഷം പഴക്കമുള്ള ചരിത്രമേറെയുള്ള വീട്ടിലാണു രാമന്റെ താമസം.

എസ്.ആർ.ഡി. പ്രസാദ്
ഇംഗ്ലിഷിനും മലയാളത്തിലും പ്രാവീണ്യമുള്ള കളരിഗുരുക്കളാണ് എസ്.ആർ.ഡി. പ്രസാദ്. അതുകൊണ്ടു തന്നെ ദേശീയ രാജ്യാന്തര വേദികളിൽ കളരിപ്പയറ്റിനെപ്പറ്റി ആധികാരികമായി സംസാരിക്കുന്നതിനു പ്രസാദ് ഗുരുക്കൾ എത്താറുണ്ട്. യുദ്ധമുറ എന്നതിനപ്പുറം കളരിപ്പയറ്റിന്റെ നീതിശാസ്ത്രത്തെക്കുറിച്ചും ഗുരുക്കൾക്കു വ്യക്തമായ പരിജ്ഞാനമുണ്ട്.

സി.ഐ.ഐസക്
ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനാണ് സി.ഐ.ഐസക്. ചരിത്ര അധ്യാപകനായിരുന്നു ‌അദ്ദേഹം. ഭാരതീയ വിചാര കേന്ദ്ര തിരുവനന്തപുരം വൈസ് പ്രസിഡന്റ്, ഐസിഎച്ച്ആർ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇവല്യൂഷൻ ഓഫ് ക്രിസ്ത്യൻ ചർച്ച് ഇൻ ഇന്ത്യ ഉൾപ്പെടെ 10 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

വി.പി. അപ്പുക്കുട്ട പൊതുവാൾ
പത്മശ്രീ ജേതാവായ പയ്യന്നൂർ സ്വദേശിയാണ്. സ്വാതന്ത്ര്യ സമര സേനാനിയായ അപ്പുക്കുട്ടൻ പൊതുവാൾ 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്‌കൃത പണ്ഡിതൻ കൂടിയാണ് ഇദ്ദേഹം. അപ്പുക്കുട്ട പൊതുവാളിന്റെ ജീവിതം മാറിമറിഞ്ഞത് ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തോടെയാണ്. തൊട്ടുകൂടായ്മയ്ക്കെതിരെ ശക്തമായി പോരാടിയ സ്വാമി ആനന്ദ തീർഥയുടെ ക്ഷണത്തെത്തുടർന്നായിരുന്നു ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ആനന്ദതീർഥയുട‌െയും മറ്റും സ്വാധീനത്തിൽ സ്വാതന്ത്ര്യ സമരത്തിലേക്ക് അപ്പുക്കുട്ടയും എത്തിച്ചേർന്നു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വയലിൽ പൊതുയോഗത്തിനു ഗാന്ധിജിയെത്തിയിരുന്നു. അന്ന് സഹോദരനൊപ്പം പ്രസംഗം കേൾക്കാൻ പോയ അപ്പുക്കുട്ടയ്ക്ക് 11 വയസ്സുമാത്രം പ്രായം. അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടയെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.