ഏപ്രിൽ 13 ജാലിയന്‍ വാലാബാഗ് ദിനം

ഏപ്രിൽ 13 ജാലിയന്‍ വാലാബാഗ് ദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല.1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്.  ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ജാലിയൻ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ് ഡയറും സംഘവും ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. 
ഏകദേശം ആറേഴ് ഏക്കർ വരും ജാലിയൻ വാലാബാഗ് എന്നറിയപ്പെട്ടിരുന്ന ആ മൈതാനം ചുറ്റിനും പത്തടിയെങ്കിലും ഉയരമുള്ള ചുവരാണ്. അഞ്ച് പ്രവേശന കവാടങ്ങളുണ്ടങ്കിലും ഒരെണ്ണമൊഴികെ മറ്റെല്ലാം അടഞ്ഞുതന്നെ കിടക്കും. അന്നും അങ്ങനെ തന്നെയായിരുന്നു. ആ മൈതാനത്തിന്റെ നടുക്കായി ഇരുപതടി വ്യാസമുള്ള ഒരു പൊതുകിണറും ഉണ്ടായിരുന്നു. 
ബൈസാഖി (വൈശാഖി) മാസമായിരുന്നു. ജനറൽ ഡയർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും ഉത്സവകാലമായിരുന്നതിനാല്‍ ജനം ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും സ്ഥലത്തെ മേളകളെല്ലാം പോലീസ് ബലമായി അടപ്പിച്ചു. അതോടെ മേള കാണാൻ നഗരത്തിലെത്തിയ ജനമെല്ലാം കൂടി വിശ്രമിക്കാനായി ജാലിയൻ വാലാബാഗിലെത്തി. ഏകദേശം പതിനയ്യായിരത്തിനും ഇരുപത്തിനായിരത്തിനുമിടയിൽ ആളുകൾ ജനറൽ ഡയർ വന്നപ്പോഴേക്കും  ആ പ്രദേശത്തു വന്നെത്തിക്കഴിഞ്ഞിരുന്നു. തന്റെ നിരോധനാജ്ഞ ലംഘിച്ച് അവിടെ തടിച്ചുകൂടിയ ഇന്ത്യക്കാരെ പിരിച്ചുവിടാനല്ല, ശിക്ഷിക്കാൻ വേണ്ടി ഒരു മുന്നറിയിപ്പോ പിരിഞ്ഞു പോവാനുള്ള ആജ്ഞയോ കൂടാതെ അവർക്കു നേരെ വെടിയുതിർക്കാനുള്ള ഉത്തരവാണ് ജനറൽ ഡയർ  നൽകിയത്. പട്ടാളം വെടിവെപ്പു തുടങ്ങിയതോടെ ജനം ചിതറിയോടി. പക്ഷേ, അവർക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. പത്തടി ഉയരമുള്ള ആ മതിൽ ചാടിക്കടക്കുക അസാധ്യമായിരുന്നു. പ്രാണരക്ഷാർത്ഥം പലരും മൈതാനമധ്യത്തിലുള്ള  കിണറിലേക്ക് എടുത്തുചാടി. 1650  റൗണ്ട് വെടിയുതിർത്തുകഴിഞ്ഞ്, ഇനി വെടിവെക്കാൻ വെടിയുണ്ടകളില്ല എന്ന സ്ഥിതി വന്നതുകൊണ്ട് മാത്രമാണ് ഡയറിന്റെ പട്ടാളം വെടിനിർത്തിയത്.
1919  സെപ്തംബർ 12 -ന്  കൂടിയ ലീഗൽ ലെജിസ്ലേറ്റീവ് കൗൺസിൽ മീറ്റിങ്ങിൽ യോഗത്തിൽ മദൻ മോഹൻ മാളവ്യ അറിയിച്ചത് മരിച്ചവരിൽ 42  ആണ്‍കുട്ടികളുണ്ടായിരുന്നു എന്നാണ്. വെറും ഏഴുമാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും അന്ന് വെടിയേറ്റു മരിച്ചവരിൽ പെടും. മൈതാനത്തിനു നടുവിലെ കിണറ്റില്‍ നിന്നുമാത്രം പുറത്തെടുത്തത് 120 മൃതദേഹങ്ങളായിരുന്നു. അന്ന് ആര്യസമാജത്തിന്റെ പ്രതിനിധിയായിരുന്നു സ്വാമി ശ്രദ്ധാനന്ദ് ഗാന്ധിജിയ്ക്ക് എഴുതിയ കത്തിൽ 1500 പേർ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞത്. 
ഒരു മാസം കഴിഞ്ഞു മാത്രം വിവരമറിഞ്ഞ ടാഗോർ കൽക്കട്ടയിൽ പ്രതിഷേധ സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷുകാർ ആദരപൂർവം തന്ന 'നൈറ്റ്' പദവി ഉപേക്ഷിച്ചു. തന്റെ രോഷാഗ്നി മൊത്തം ആവാഹിച്ചുകൊണ്ട് അന്നത്തെ വൈസ്രോയിക്ക് അദ്ദേഹം ഒരു കത്തെഴുതി. 
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഹണ്ടർ കമ്മീഷന്റെ കണക്കിൽ 379  പേർക്ക് ജീവാപായം, അതിന്റെ മൂന്നിരട്ടിയോളം പേർക്ക് ഗുരുതരമായി പരിക്ക് എന്നാണ്. എന്നാൽ, അഞ്ചു ബ്രിട്ടിഷുകാരും രണ്ട് ഇന്ത്യക്കാരും അടങ്ങിയ ഹണ്ടർ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡയറിന്റെ നടപടി വിമർശിക്കപ്പെട്ടു. ഡയറിനെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി. സൈന്യത്തിൽ നിന്നു വിരമിച്ച ഡയർ പിന്നീടു പക്ഷാഘാതം വന്നു മരിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
എന്നാൽ 100 വർഷങ്ങൾക്കിപ്പുറം സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് 1919  ൽ പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക><